ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം.

കൊയ്ത്തർക്കാർക്ക് ദൈവം നൽകിയ എറ്റവും വലിയ സമ്മാനമായ യേശുവിനെ ക്കുറിച്ച് ക്രിസ്തുമസ്സ് വേളയിൽ സ്വന്തം ഭാഷയിൽതന്നെ അവർക്ക് വായിക്കുവാൻ കഴിയും
വറുഗീസ് ബേബി, കായംകുളം
നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്‌ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം വായിക്കാം. വിക്ലിഫ് ഇന്ത്യാ പരിഭാഷകൻ തോമസ് മാത്യുൻറയും ഭാര്യ റിൻസിയുടെയും പതിന്നാറു വർഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിക്കുവാൻ കഴിഞ്ഞു. അനേകരുടെ പ്രാർത്ഥനയുടെ ഫലമായി ഗായത്താ കൊയ്‌ത്തോർ ഭാഷയിൽ പരിഭാഷ ചെയ്യപ്പെട്ട പുതിയനിയമത്തിന്റെ സമർപ്പണശുശ്രൂഷ നവംബർ 22-ന് മഹാരാഷ്ട്രയിലെ ധാനോറിയിൽ നടന്നു. കഴിഞ്ഞ ഏപ്രിൽ 12-ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന സമർപ്പണശുശ്രൂഷ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്നു. നീണ്ട ഏഴുമാസത്തെ കാത്തിരുപ്പിനൊടുവിലാണ് ഇങ്ങനെയൊരു ശുഭ അവസരം ദൈവം ഒരുക്കിയത്. അന്നെദിവസം ബൈബിളിൻറെയും കൊയ്‌ത്തോർഭാഷയിൽ പ്രസിദ്ധികരിച്ച വിവിധ പ്രസിദ്ധികരണങ്ങളുടെയും ഡിജിറ്റൽ ആപ്പുകൾ പ്രസിദ്ധികരിച്ചു.
ധാനോറയിലെ ഇന്ത്യൻ മിഷനറി സൊസൈറ്റി സഭാഹാളിൽ സൊസൈറ്റിയുടെ റീജനൽ ഫീൽഡ് കോർഡിനേറ്റർ റവ. ഡോ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ലളിതമായ മീറ്റിംഗിൽ അമ്പതോളം വിശ്വാസികൾ വിവിധഗ്രാമങ്ങളിൽ നിന്നും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൂമിലൂടെ നിരവധി പേർ ഈ അനുഗൃഹീത ശുശ്രൂഷയ്ക്കു സാക്ഷ്യം വഹിച്ചു. കൊയ്‌ത്തോർ ഭാഷയിലുള്ള ആരാധനാഗീതത്തിനുശേഷം വിക്ലിഫ് പരിഭാഷകൻ തോമസ് മാത്യു സ്വാഗതപ്രസംഗം നടത്തി. വിക്ലിഫ് ഇന്ത്യ സി. ഇ .ഒ ഇവാ: സാം കൊണ്ടാഴിയുടെ ആമുഖപ്രസംഗത്തിനു ശേഷം കൊയ്‌ത്തോർ വേദപുസ്തകം പരിഭാഷയുടെ നാൾവഴികളെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദർശിപ്പിച്ചു. വിക്ലിഫ് ഇന്ത്യ ചെയർമാൻ തിമൊഥി ദാനിയേൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ഗായത്താ കൊയ്‌ത്തോർ പുതിയനിയമത്തിന്റെ സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. റവ. ഡോ ചന്ദ്രശേഖർ പ്രാർത്ഥിച്ച് പുതിയനിയമം കൊയ്‌ത്തോർ ജനങ്ങൾക്കു നല്കി. റവ.സുനിൽ മാത്യു (വിക്ലിഫ് ഇന്ത്യ പരിഭാഷാ കൺസൾട്ടന്റ്) കൊയ്‌ത്തോർ ഭാഷയിൽ തയ്യാറാക്കപ്പെട്ട പുതിയനിയമം, വേദപുസ്തക കഥകൾ, പാട്ടുപുസ്തകം, സാക്ഷരതാ പുസ്തകങ്ങൾ എന്നിവയുടെ മൊബൈൽ ആപ്ലിക്കേഷനുകളും പ്രാർത്ഥനയോടെ ജനങ്ങൾക്കായ് സമർപ്പിച്ചു. കൊയ്‌ത്തോർ വേദപുസ്തക പരിഭാഷകൻ തോമസ് മാത്യുയും ഭാര്യ റിൻസിയും മാതൃഭാഷ പരിഭാഷാ സഹായി ദേവിദാസും തങ്ങളുടെ അതിതീക്ഷ്ണ അനുഭവങ്ങൾ പങ്കുവെച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും അനേകർ സൂമിലൂടെ ആശംസകൾ അറിയിച്ചു.
റവ.ജേക്കബ് ജോർജ്ജ് (വിക്ലിഫ് ഇന്ത്യ സ്ഥാപകചെയർമാൻ), സൂസൻ ജേക്കബ് , ഡോ. ജോർജ്ജ് സാമുവൽ (ഒലിവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), റവ.ഡോ റ്റി.ജി കോശി, റവ. മാത്യൂസ് എം. കുര്യൻ (ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി), ഡോ. മോളി എബ്രഹാം (ഡൂലോസ് തിയോളജിക്കൽ കോളേജ്), അലക്‌സ് മാത്യു (F C B H ), ധനുജെയ് കതേറ്റി (പ്രൊജക്ട് സൂപ്പർവൈസർ), വിവിധ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോബി ജോർജ്ജ് (ഡിവൈൻ വർഷിപ്പ് സെന്റർ തിരുവല്ല), പാസ്റ്റർ റൊജി ജോസഫ് (FTS BD 2003 ബാച്ച്), ബഞ്ചമിൻ വർഗ്ഗീസ് (NLCI), ഫാ. ജീവൻ (റോമൻ കാതലിക് ചർച്ച്), ഫാ. കുര്യാച്ചൻ (ഓർത്തഡോക്‌സ് ചർച്ച്), പാസ്റ്റർ സാമുവൽ ജോൺ (മിഷൻ ഇന്ത്യ), അലക്‌സ് കെ. ജോർജജ് (ഒപിഎ), ജിജി മാത്യു (വിക്ലിഫ് ഇന്ത്യ) എന്നിവർ ആശംസകൾ അറിയിച്ചു. റിൻസി തോമസ് നന്ദി അറിയിച്ചു.
2004 ഒക്ടോബർ 28- തീയതി ദൈവം നൽകിയ ദർശനപ്രകാരം തോമസ് മാത്യുവും കുടുംബവും കൊയ്‌ത്തോർ ഭാഷ സംസാരിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുർഖേടാ എന്ന താലൂക്കിൽ എത്തി താമസം തുടങ്ങി. 122 ഗ്രാമങ്ങൾ ഉള്ള ഒരു താലൂക്കാണ് കുർഖേടാ. ക്രൈസ്തവ സാന്നിധ്യം ഒട്ടുമില്ലാത്ത ഈ താലൂക്കിൽ വേദപുസ്തകം കൊണ്ടുനടക്കുന്നതും സുവിശേഷം അറിയിക്കുന്നതും നിയമംമൂലം നിരോധിച്ചിരുന്നു. ഇന്ന് പല ഗ്രാമങ്ങളിലും ചെറിയ സഭാകൂടിവരവുകൾ ഉണ്ട്. ലിപിയില്ലാത്ത ഈ ഭാഷയ്ക്ക് പരിഭാഷപ്രവർത്തനങ്ങളുടെ ഫലമായി അക്ഷരമാലയും വ്യാകരണവും തയ്യാറാക്കപ്പെട്ടു. ജീസസ് ഫിലിം, ലൂക്കൊസിന്റെ സുവിശേഷം, ബൈബിൾ കഥകൾ, സാക്ഷരതാ പുസ്തകങ്ങൾ, തനതുഭാഷയിലെ ഗാനങ്ങളുടെ ഓഡിയോ സിഡി, പാട്ടുപുസ്തകങ്ങൾ എന്നിവ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അധികം ആളുകൾക്ക് ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതുകൊണ്ട് ഗായത്താ കൊയ്‌ത്തോർ ഫീൽഡിലുള്ള എല്ലാ സഭകളിലും അന്നേ ദിവസം പുതിയനിയമത്തിന്റെ വിതരണം നടത്തി.