ഇടുക്കി സ്വദേശിനിയായ വിദ്യാർഥി ലീജ ജോസ് (28) ദക്ഷിണകൊറിയയിലെ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.
ഇടുക്കി: ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിനിയായിരുന്ന ലീജ ജോസ് (28) ആണ് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്‍റെയും ഷെർലിയുടെയും മകളാണ്. നാല് വർഷമായി ദക്ഷിണകൊറിയയിൽ ഗവേഷകവിദ്യാര്‍ഥിയായ യുവതി ഫെബ്രുവരിയിൽ അവധിക്കായി നാട്ടിലെത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുൻനിശ്ചയിച്ച പ്രകാരം മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇക്കളിഞ്ഞ ആറാം തീയതിയാണ് ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയത്.
സെപ്റ്റംബറിൽ വിസാ കാലാവധി തീരുന്നതിൽ അതിനു മുമ്പ് കോഴ്സ് പൂർത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു മടങ്ങിപ്പോയത്. ദക്ഷിണ കൊറിയയിലെത്തി പതിനാല് ദിവസം ക്വാറന്‍റൈനിൽ കഴിയുകയും ചെയ്തിരുന്നു. ഇതിനിടെ ചെവി വേദനയും ശരീര വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നാണ് പറയപ്പെടുന്നത്.
ക്വാറന്‍റീൻ കാലാവധി കഴിഞ്ഞ് ചികിത്സ തേടിയെങ്കിലും നില മെച്ചമാകാത്തതിനെ തുടർന്നാണ് നാട്ടിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്. ഇതിനായി വ്യാഴാഴ്ച വൈകിട്ടോടെ വിമാനത്താവളത്തിലെത്തിയ ലീജ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം ഇവിടെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എംപിമാരായ ഡീൻ കുര്യാക്കോസ്, അൽഫോൺസ് കണ്ണന്താനം, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവർ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.